Wednesday, August 6, 2008

ഒരു മരണം കുറിയ്ക്കുന്നു

...അവന്റെ കണ്ണുകള്‍ താനെ അടഞ്ഞു, കഴിഞ്ഞ കാലങ്ങളിലൂടെയുള്ളൊരു യാത്രയ്ക്കു വേണ്ടി. കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ അവ ദാനം ചെയ്തു. അവനവിടെ വന്നത് അവന്റെ അച്ചന്റെ മരണാനന്തര ക്രിയകള്‍ക്കായാണ്. ചില മരണങ്ങള്‍ ചിലരെ മഹാന്മാരാക്കാറുണ്ട്. പിതൃക്കള്‍ക്ക് മോക്ഷം നേടിക്കൊടുക്കെണ്ടത് മക്കളുടെ കര്‍മ്മമാണ്.അത് ഏതൊരു അര്‍ത്ഥത്തിലാണെങ്കിലും മോക്ഷപ്രാപ്തിയാണ് അന്തിമ ഫലം.


കൌണ്ടറില്‍ കര്‍മ്മം ചെയ്യനുള്ള സാമഗ്രികള്‍ വാങ്ങിച്ച് അവന്‍ നടന്നു, പുണ്യം തേടിയുള്ള യാത്ര.മുന്‍പില്‍ നീണ്ടു നിവര്‍ന്നു, വിശാലമായി കിടക്കുന്ന കടല്‍. ഒരു തിര..പിന്നെയും തിര എന്ന കണക്കില്‍ തിരമാലകള്‍ വിളിച്ചു കൊണ്ടേയിരിയ്ക്കുന്നു. അവന്റെ മനസ്സ് പക്ഷെ ആ തിരമാലകളില്‍ ആടിയുലയുന്ന പത്തേമാരി പോലായിരുന്നു. ജീവിതത്തില്‍ കടന്നു വന്ന ഓരോ നിമിഷങ്ങളെക്കിറിച്ചും അവ അവനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. വാര്‍ദ്ധക്യം കടം കൊണ്ട യൌവനത്തില്‍ അവന്റെ ഓര്‍മ്മകള്‍ക്ക് മഴവില്ലെന്റെ നിറങ്ങളെക്കാള്‍ , കറുപ്പിലും വെളുപ്പിലും ഉള്ളവയ്ക്കായിരുന്നു പ്രാധാന്യം.


അവന്റെ കുഞ്ഞി കൈവിരലുകള്‍ പിടിച്ച് നടത്തിയ അവന്റെ അച്ചന്റെ മുഖം ഇപ്പൊഴും അവന്റെ മനസ്സില്‍ ചില്ലിട്ടു തൂക്കിയിട്ടിട്ടുണ്ട്.പലപ്പോഴും അവന്റെ വഴിയില്‍ ഒരു മാതൃകയായി അദ്ദേഹം ഒരു താങ്ങായും തണലായും നിന്നു.അവന്റെ കൈകളില്‍ നേര്‍ രേഖകള്‍ തെളിഞ്ഞു തുടങ്ങിയ നേരത്ത്, അവന്റെ കൈ പിടിച്ചുയര്‍ത്താനും അദ്ദേഹം മറന്നില്ല.


പിന്നീടെപ്പഴോ അവന്റെ കണ്ണുകളുടെ ദൃഷ്ടികോണില്‍ നിന്നും അവന്റെ അച്ചന്റെ കാഴ്ചകള്‍ അവന് നഷ്ടമായി തുടങ്ങി. അവന്റെ ജീവിതം അവനു തന്നെ പിടിച്ചാല്‍ കിട്ടാത്ത നിലയിലേയ്ക്ക് വളര്‍ന്നു തുടങ്ങിയപ്പോള്‍, അവനു തന്നെ മനസ്സിലായി തുടങ്ങി അവന് തിമിരം ബാധിച്ചെന്ന്. ഓരോരുത്തരുടെയും ജീവിതം ആരോ വിദഗ്ദമായി എഴുതി വെച്ച തിരക്കഥയുടെ ബാക്കി പത്രമാണെന്ന് അവന്‍ മനസ്സിലാക്കി തുടങ്ങിയിരുന്നു.പിന്നീടുള്ള അവന്റെ ജീവിതം നിയന്ത്രിച്ചത് യന്ത്രങ്ങളായിരുന്നു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും അവന്റെ വഴികാട്ടികളും സഹയാത്രികരുമായി.


അതിനൊക്കെയൊരു മാറ്റമുണ്ടായത്, അതിനൊരു കാരണമേ അവനു പറയാനുണ്ടായിരുന്നുള്ളൂ. “അവള്‍”. ആ എണ്ണ മെഴുക്കുകാരി.നെറ്റിയില്‍ വലിയ പൊട്ടിട്ട, ചെമ്പകത്തിന്റെ സുഗന്ധം പേറി നടക്കുന്നവള്‍. തിരക്കേറിയ ബിസിനസ്സ് യാത്രകളില്‍ കണ്ടു മുട്ടിയതാണവളെ.അവള്‍ അവന് ജീവിതത്തിന്റെ പുതിയമാനങ്ങള്‍ പകര്‍ന്നു കൊടുത്തു. സമയത്തിന്റെ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറന്നിരുന്ന അവന്റെ ജീവിതത്തിലെയ്ക്ക് പുതിയ ഒരു വെളിച്ചം കൊണ്ടു വരാന്‍ അവള്‍ക്കു കഴിഞ്ഞൂ.


അച്ഛന്റെ മരണം അവന്‍ അറിയുന്നത് ഏതോ ഒരു യാത്രയ്ക്കിടയില്‍. കേട്ടപ്പോള്‍ ഒരു തരം നിര്‍വികാരതയായിരുന്നു.പോയില്ല. ഒന്നു ചെന്നു കണ്ടില്ല. തന്റെ മരണശേഷം തനിയ്ക്കു കൊള്ളിവെയ്ക്കേണ്ടവന്‍ വന്നില്ലെന്നറിയുമ്പോള്‍ എന്തായിരിയ്ക്കും ആ അച്ഛന് തോന്നിയിരിയ്ക്കുക. അന്ന് അവന്‍ അതൊന്നും ആലോചിച്ചില്ല.


ഇവിടെ ഇപ്പോള്‍ ചരിത്രം ആവര്‍ത്തിയ്ക്കപ്പെടുന്നു. തന്റെ സ്ഥാനത്ത് തന്നേക്കാള്‍ വളര്‍ന്ന മകന്‍. അച്ഛന്റെ സ്ഥാനത്ത് അവനും.


അവന്‍ പതുക്കെ അവന്റെ കണ്ണുകള്‍ തുറന്നു. മുന്‍പില്‍ തിരമാലകള്‍ നിലയ്ക്കുന്നില്ല. അവന്റെ മനസ്സിലും.


കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ചൊല്ലിക്കോണ്ടേയിരുന്നു. അവന്‍ അത് ഏറ്റു പറഞ്ഞു.


.............. “പിതൃ പിണ്ഡേ“...! അവന്‍ അവിടെ നിര്‍ത്തി.


അവന്റെ കണ്ണുകളില്‍ ആ കുഞ്ഞീ കൈവിരലുകളും, അതു തേടുന്ന ആ കൈ താങ്ങുമായിരുന്നു.


ഇനിയും ചരിത്രം ആവര്‍ത്തിയ്ക്കും, അവന്‍ മനസ്സില്‍ പറഞ്ഞു...