Friday, May 16, 2008

വെറുതെ ഒരു കുറിപ്പ്

ഞങ്ങള്‍ താമസ്സിയ്ക്കുന്നത് ഒരു റെസിഡെന്‍ഷ്യല്‍ കോളനിയിലാണെങ്കിലും,ഭൂമിയുടെ കിടപ്പിന്റെ പ്രത്യേകത കൊണ്ടായിരിയ്ക്കാം പ്രകൃതിയെ വേണ്ടുവൊളം അടുത്തറിയാന്‍ ഞങ്ങള്‍ താമസക്കാര്‍ക്ക് സാധിച്ചിരുന്നു. പൂക്കളും മരങ്ങളും കുളങ്ങളും എല്ലാം അവിടെ ചുറ്റിപ്പറ്റി കിടന്നിരുന്നു. അതുകൊണ്ടു തന്നെ ഒരുപാട് ഓര്‍മ്മകള്‍ അവിടെയുള്ളവര്‍ക്ക് പ്രകൃതിയുമായും,പ്രകൃതിയ്ക്ക് അവരുമായും പങ്കുവെയ്ക്കാന്‍ ഉണ്ടായിരുന്നു.

കുറച്ചുകാലത്തെ പുറം താമസ്സം കഴിഞ്ഞ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയ കാലം ,എന്റെ വീടും പരിസ്സരവും എനിയ്ക്ക് അന്യമായ പോലൊരു തോന്നല്‍.എന്തോ ഒരു മാറ്റം ആ പരിസരത്തുണ്ടായിട്ടുണ്ട് എന്നൊരു തോന്നല്‍.പക്ഷെ എത്രയാലോചിച്ചിട്ടും അതെന്താണെന്ന് മനസ്സിലായില്ല.ഞാന്‍ പിന്നെ അതങ്ങു വിട്ടു.പിന്നീട് ഭക്ഷണത്തിന് ഇരിയ്ക്കുമ്പോഴാണ് വീടിനപ്പുറത്തെ ഗുല്‍മോഹര്‍ വെട്ടിക്കളഞ്ഞ കാര്യം അമ്മ പറഞ്ഞറിയുന്നത്.പെട്ടെന്ന് ഒരുപാട് കാലം പുറകോട്ട് പോയ ഒരു തോന്നലായിരുന്നു.

പരിഭവങ്ങളും പരാതികളും ജീവിതത്തിലുണ്ടായ കൊച്ചു കൊച്ചു സന്തോഷങ്ങളും പങ്കു വെച്ചിരുന്ന പ്രിയകൂട്ടുകാരിയെകുറിച്ച് ഒന്നോര്‍ത്തു പോയി.അവളെ ആദ്യമായി പരിചയപ്പെട്ടതും സംസാരിച്ചതും ആ ഗുല്‍മോഹറിനു കീഴില്‍ വെച്ചായിരുന്നു. പിന്നീട് അവളെ കാണുമ്പോള്‍ കരഞ്ഞു കലങ്ങിയകണ്ണുകളും,കണ്ണീരു പടര്‍ത്തിയ കണ്‍ മഷിയുമായി നില്‍ക്കുന്നതായിരുന്നു.എന്തു പറ്റിയെന്ന ചോദ്യത്തിന് ആദ്യം കിട്ടിയ മറുപടി ഒരു പുഞ്ചിരിയായിരുന്നു.ആ പുഞ്ചിരിയില്‍ വിടര്‍ന്ന നുണക്കുഴികളില്‍ അവള്‍ അവളുടെ സങ്കടങ്ങള്‍ മുഴുവന്‍ ഒളിച്ചു വെയ്ക്കുന്നതായി തോന്നി.അതിന് ഞങ്ങള്‍ നിന്നിരുന്ന ഗുല്‍മോഹര്‍ തണലില്‍ വന്നു വീഴുന്ന പൂക്കളെക്കാള്‍ ഭംഗിയുണ്ടായിരുന്നു.അങ്ങനെ എത്രയോ കൂടിക്കാഴ്ചകള്‍,സായാഹ്നങ്ങള്‍.ചുണ്ടോട് ചുണ്ട് കൈമാറിയ രഹസ്യങ്ങള്‍, കണ്ണോട് കണ്ണുകള്‍ പറഞ്ഞ കഥകള്‍. അവസാനമായി അവളെ കാണുന്നത് ഒരു യാത്ര പറച്ചിലിനായിരുന്നു,വേദി പതിവു പോലെ ആ ഗുല്‍മോഹര്‍ തണലു തന്നെ...അവള്‍ അവിടെ നിന്നും താമസം മാറുകയാണെന്നു പറയാന്‍. അച്ചന്റെ മരണ ശേഷം അവളെ സംരക്ഷിയ്ക്കുന്നത് അമ്മാവന്‍മാരാണെന്നും, അവരുടെ നിര്‍ബന്ധപ്രകാരം താമസ്സം നാട്ടിലോട്ട് മാറ്റുകയാണെന്നും പറയാന്‍.

പിന്നീട് വര്‍ഷങ്ങള്‍ പലതു കടന്നു പോയി.ഞാന്‍ എന്റേതായ തിര്‍ക്കുകളില്‍ അലിഞ്ഞു ചേര്‍ന്നു.ചിന്തിയ്ക്കാന്‍ സമയം കിട്ടാതായി. ഒരു യന്ത്രമായി മാറിത്തുടങ്ങിയെന്നു വേണമെങ്കില്‍ പറയാം.പിന്നീട് എവിടെയോ വെച്ച്,ഏതോ ഒരു നഗരത്തിന്റെ തിര്‍ക്കില്‍ വെച്ച് അവളെ വീണ്ടും കണ്ടു.അതും പാതി മുറിഞ്ഞ കൊമ്പുകളുമായി നില്‍ക്കുന്ന ഗുല്‍മോഹറിന്റെ തണലില്‍ വെച്ച്. അന്നും അവളുടെ കണ്ണിലെ കണ്‍ മഷി പടര്‍ന്നിരുന്നു, അതു പക്ഷെ കണ്ണിരു പടര്‍ത്തിയതായിരുന്നില്ല, അവളുടെ നെറ്റിയില്‍ നിന്നും ഊര്‍ന്നിറങ്ങിയ വിയര്‍പ്പായിരുന്നു കാരണം.വിവരങ്ങള്‍ ചോദിയ്ക്കുന്നതിനു മുന്‍പേ അവള്‍ ജോലിചെയ്യുന്ന ഏതോ ഐടി കമ്പനിയുടെ വണ്ടി വന്നു. വിളിയ്ക്കാന്‍ പറഞ്ഞ് ഫോണ്‍ നമ്പറും തന്നിരുന്നു. പിന്നെ എന്തോ വിളിച്ചില്ല...

ഇന്ന് ഞാനറിയുന്നു ആ ഗുല്‍മോഹര്‍ ഉണ്ടാക്കിയ നഷ്ടം, അതു പക്ഷെ എന്നോ പൂക്കാനിരിയ്ക്കുന്ന ഗുല്‍മോഹര്‍ പൂക്കളുടെ ചുവപ്പിനെക്കാള്‍ തീവ്രമാണ്.

3 comments:

Rare Rose said...

എല്ലാത്തിനും സാക്ഷിയായി ചോരചുവപ്പാര്‍ന്ന ഗുല്‍മോഹറുകള്‍ മാത്രം.....വെട്ടിക്കളഞ്ഞാലും ചില ഓര്‍മ്മകള്‍ പോലെ ആ പൂക്കളും മനസ്സില്‍ നിന്നും മായില്ല.....

siva // ശിവ said...

നല്ല ഓര്‍മ്മക്കുറിപ്പുകള്‍...

ദയവായി വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റൂ....

ഫസല്‍ ബിനാലി.. said...

ഗുല്‍മൊഹറിന്‍റെ നഷ്ടം
ഓര്‍മ്മകളുടെ അടയാളങ്ങളുടെ നഷ്ടം
ഹൃദ്യമായി