Tuesday, April 29, 2008

യാത്ര

ലപ്പോഴും യാത്രകളെ ഞാനൊരു ഭ്രാന്തമായ ആവേശത്തോടു കൂടിയാണ് ആസ്വദിച്ചിരുന്നത്. അവധിക്കാല യാത്രകള്‍ ഞങ്ങള്‍ക്കു പതിവായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളുടെ സൊറപറച്ചിലിനിടയിലെ സ്ഥിരം സംസാരവിഷയം യാത്രകള്‍ തന്നെയായിരുന്നു.പതിവു രീതിയില്‍ നിന്നുള്ള യാത്രകളില്‍ നിന്നു മാറി അല്‍പ്പം സാഹസികതയാവാം എന്നു ചിന്തിച്ച് അബദ്ധങ്ങളില്‍ ചെന്നു ചാടുന്നതും പതിവായിരുന്നു.എങ്കിലും ഞങ്ങള്‍ യാത്രകളെ ആസ്വദിച്ചിരുന്നു,അതൊരുപക്ഷെ ഞങ്ങളെ പോലെ തന്നെ ആസ്വദിച്ചിരുന്നു.
യാത്രകളിലെ പതിവു കാഴ്ചകള്‍ പലപ്പോഴും സുഖമുള്ള ഓര്‍മ്മകളും അനുഭവങ്ങളും ആയിത്തീരാറുണ്ട്. ചില യാത്രകള്‍ അടയാളങ്ങളായും മാറാറുണ്ട്. ഈ അടയാളങ്ങള്‍ അടുത്തയാത്രയ്ക്കുള്ള അടയാളവാക്കും ആയി മാറുന്ന സംഭവങ്ങളും ഉണ്ട്. ഒരു യാത്രയെക്കുറിച്ച് ചുമ്മാ അങ്ങു പറയാന്‍ പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ അങ്ങു പറഞ്ഞു തീരും,പക്ഷെ ഒരു ഓര്‍മ്മക്കുറിപ്പെഴുതാന്‍ പറഞ്ഞാല്‍ വലയുകയേ ഉള്ളു.അത്രയ്ക്കുണ്ടാവും എഴുതാനും,ഓര്‍ത്തെടുക്കാനും.
ഓരോ യാത്രകളും ഓരോ ചിത്രങ്ങളായി മാറുന്ന അവസരങ്ങളാണ് അധികവും.അതു നല്‍കുന്ന കാഴ്ച സുഖം ഒരിയ്ക്കലും പറഞ്ഞറിയിയ്ക്കാനാവില്ല.സൂര്യന്‍ നേരത്തെ അസ്തമിയ്ക്കുന്ന തെരുവുകളില്‍,വഴിവിളക്കുകളുടെ ചുവട്ടിലൂടെ കൈയ്യില്‍ സഞ്ചിയുമായി വീട്ടിലേയ്ക്കു നീങ്ങൂന്ന അച്ച്ചന്മാര്‍, തെരുവോരത്തെ ബസ്സ് സ്റ്റോപ്പില്‍ ബസ്സിനു വേണ്ടി കാത്തുനില്‍ക്കുന്ന അമ്മമാര്‍,ആളുകേറാത്തതിന് പരാതി പറഞ്ഞു കൊണ്ടു നില്‍ക്കുന്ന ക്ഷുരകന്‍മാര്‍,അര്‍ദ്ധരാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്ത ഭര്‍ത്താക്കന്‍മാരെ ജനാലയ്ക്കല്‍ കാത്തുനില്‍ക്കുന്ന ഭാര്യമാര്‍,മദ്യത്തിന്റെ ലഹരിയില്‍ തെരുവീഥിയില്‍ കറങ്ങി നടക്കുന്ന സായിപ്പന്മാര്‍ക്ക് വേശ്യകളെ എത്തിയ്ക്കാന്‍ നടക്കുന്ന ഏജന്റുമാര്‍,വായനശാലകളിലെ തണുത്തുറഞ്ഞ വായനാമുറികള്‍,ആളൊഴിഞ്ഞ പാര്‍ക്കുകളിലെ പൊട്ടിപ്പൊളിഞ്ഞ സീസോകള്‍........അങ്ങനെ എത്രയെത്ര കാഴ്ചകള്‍...
ഒരു കാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നു ഇത്തരം കാഴ്ചകള്‍.ഒരു യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന സമയം മരണതുല്യമായ സങ്കടം നല്‍കിയിരുന്ന കാലമുണ്ടായിരുന്നു.ഇന്ന് ഒരു കൊച്ചു യാത്രയെക്കുറിച്ച് ചിന്തിയ്ക്കാന്‍ പോലുമുള്ള അവസരം തരാതെ, മുഴുവന്‍ സമയവും അപഹരിച്ചു കഴിഞ്ഞു കാലം.ഉത്സവങ്ങള്‍ക്കുള്ള കൊച്ചുയാത്രകള്‍ മുതല്‍ ഗ്രാമങ്ങളീലേയ്ക്കും നഗരങ്ങളിലേയ്ക്കുമുള്ള ആഡംബര യാത്രകള്‍ വരെ നഷ്ടപ്പെട്ടു പോയി.ഇവയൊക്കെ ഒരു സ്വപ്നമായി മാത്രം അവശേഷിക്കുന്നു.
ഇന്ന് ഒരു യാത്രയെക്കുറിച്ച് ആലോചിയ്ക്കുമ്പോള്‍ തന്നെ മനസ്സു പറയുന്നു, “സഫലമീ യാത്ര”

Thursday, April 24, 2008

അകാലമരണം

ചരമം
ഒന്നാം ചരമവാര്‍ഷികം
(തിയതി......)

ഫോട്ടോ
?

ദു:ഖാര്‍ത്തരായ നാട്ടുകാര്‍

“അയ്യോ”, പത്രത്തില്‍ ഈ ചരമവാര്‍ത്ത കണ്ടപ്പോള്‍ അറിയാതെ കരഞ്ഞു പോയി. ഇതു മുരുകനല്ലേ,പൊള്ളാച്ചിക്കാരന്‍ മുരുകന്‍. വയസ്സ് 35, കറുത്തു മെലിഞ്ഞ മുരുകന്‍. ഇവന്റെ മരണവും ഞാന്‍ വായിക്കേണ്ടി വന്നോ, ഇതു മരിയ്ക്കേണ്ട പ്രായമാണോ? എനിയ്ക്കു തോന്നുന്നില്ല.അതൊരു പക്ഷെ തോന്നല്‍ മാത്രമായിരിയ്ക്കും. ഇതിനൊക്കെയായിരിയ്ക്കും അകാലമരണം എന്നൊക്കെ പറയുന്നത്. എന്റെ പ്രായമാണോ മുരുകന്,അതോ എനിയ്ക്കു മുരുകന്റെ പ്രായമാണോ. അല്ലെങ്കിലും അതിനിവിടെ പ്രസക്തിയില്ല.
ഇവിടെ ഞാനൊരു കാര്യം ശ്രദ്ധിച്ചത് ദു:ഖം നാട്ടുകാരാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.മുരുകന്‍ അങ്ങനെയായിരുന്നു.നാട്ടുകാര്‍ക്കും,വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. അവന്‍ ജനിച്ചത് തമിഴ്നാട്-കേരള അതിര്‍ത്തിയിലെ പൊള്ളാച്ചിയിലായിരുന്നു. പോത്തു കച്ചവടക്കാരന്‍ അച്ചന്റെ മകന്‍ പക്ഷെ പോത്തു കച്ചവടത്തിനിറങ്ങിയില്ല,പകരം അവന്റെ കഴിവിനെ കച്ചവടമാക്കി. അവനറിയാത്ത പണികളില്ല.ഞാന്‍ കാണുമ്പോള്‍ പുല്‍പ്പായ കച്ചവടമായിരുന്നു കക്ഷിയ്ക്ക്.
മുരുകനെ അറിയാത്തവര്‍ ആരുമില്ല ആ നാട്ടില്‍.കൊച്ചു കുഞ്ഞുങ്ങള്‍ക്കുവരെ മുരുകനെ അറിയാം. അവന്‍ പായ വില്‍ക്കാന്‍ ചന്തയിലേയ്ക്കു പോകുന്ന കാഴ്ച അത്രയ്ക്കു സുന്ദരമാണ്. പൊള്ളാച്ചിയിലെ ജമന്തി പൂക്കളുടെ നിറമുള്ള അവന്റെ ഭാര്യ കല്ല്യാണിയെ അവന്റെ മോപ്പഡിന്റെ മുമ്പില്‍ പായകള്‍ക്കു മുകളില്‍ ഇരുത്തി ചിപ്പിയ്ക്കകത്തു കാത്തു സൂക്ഷിയ്ക്കുന്ന മുത്തിനെപ്പോലെ കൊണ്ടുപോകുന്ന കാഴ്ച,ആ പരിസരം മുഴുവന്‍ സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ വിതറിക്കൊണ്ടു പോകുന്ന കാഴ്ച,അത്രയും സുന്ദരമായ കാഴ്ച ജീവിതത്തില്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നായി ഞാന്‍ കരുതുന്നു.ദൈവം അറിഞ്ഞൂ തരുന്ന നിമിഷങ്ങള്‍.
എപ്പഴും ചിരിയാണ് മുരുകന്റെ മുഖത്ത്.ആ പുഞ്ചിരി സമ്മാനിയ്ക്കുന്ന സുഖം, അതു പറഞ്ഞറിയിയ്ക്കാന്‍ വയ്യ.എപ്പോഴും ചിരിയ്ക്കുന്ന,ഭാര്യയെ മുത്തിനെപ്പോലെ കൊണ്ടു നടക്കുന്ന,സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ വിതറുന്ന മുരുകന്‍ തന്നെയാണോ ഈ ചരമക്കോളത്തില്‍ എന്നു എനിയ്ക്കിപ്പോഴും സംശയമാണ്.മരണം ഒരു കോമാളിയായി
മാറുന്ന നിമിഷങ്ങളായിരിയ്ക്കും ഇതെല്ലാം.
ഇനി അവിടെ പൊള്ളാച്ചിക്കാരന്‍ മുരുകന്‍ ഇല്ല.എങ്ങിനെയായിരുന്നു അവന്റെ മരണം എന്നു തിരക്കാനും പോയില്ല. എന്തോ അങ്ങനെ തോന്നിയില്ല. സ്നേഹത്തിന്റെ ജമന്തിപ്പൂക്കള്‍ ഇനി ആ വഴികളില്‍ കാണീല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം.
ഇങ്ങനെ എത്രയോ മരണങ്ങള്‍ നടക്കുന്നു ഈ ലോകത്ത്.എല്ലാത്തിന്റെയും പൊരുളു തേടിപ്പോകാനാവില്ലല്ലോ...എല്ലാതും അകാലമരണങ്ങളും ആകുന്നില്ല. ഈ പ്രായമെത്താതെ സ്വീകരിയ്ക്കുന്ന മരണങ്ങളാണോ അകാലമരണങ്ങള്‍....ആയിരിയ്ക്കും..!
അപ്പോള്‍ മുരുകന്റേതും ഒരു അകാലമരണമാവാം.

Saturday, April 19, 2008

ഒരു നാണുക്കഥ

ത് നാരായണേട്ടനെക്കുറിച്ചാണ്।ഞങ്ങടെ നാണുവേട്ടനെക്കുറിച്ച്।നാണുവേട്ടന്‍ അറിയപ്പെടുന്ന സാഹിത്യകാരനോ,വാഗ്മിയോ,തത്ത്വചിന്തകനോ ഒന്നുമല്ല, പക്ഷെ ഇതൊക്കെയാണ് ഞങ്ങടെ നാണുവേട്ടന്‍। ഒരു ഓള്‍ റൌണ്ടര്‍।ഞങ്ങടെ നാട്ടില്,ഞങ്ങളെ കുറച്ചു പേരെ പുകപിടിയ്ക്കാനും,കള്ളുകുടിയ്ക്കാനും,അത്യാവശ്യം തല്ലും പിടിയും ഉണ്ടാക്കാനും ശീലിപ്പിച്ചത് പുള്ളിയാ, അത്തരത്തില്‍ നോക്കിയാല്‍ സ്ഥലത്തെ പ്രധാനി। രാമേട്ടന്റെ ചായക്കടയിലെ ഏറ്റവും വലിയ പറ്റുകാരന്‍,രാമേട്ടന്റെ കച്ചവട തന്ത്രം।
അതെന്താന്നു വെച്ചാ നാണുവേട്ടന്‍ ഉള്ള സ്ഥലങ്ങളില്‍ പത്താളു കൂടും,അധികവും പുള്ളിയുടെ അരാധകരാ।രാമേട്ടന്റെ അഭിപ്രായത്തില്‍ ഈ ആള്‍ക്കൂട്ടം നടവഴിയില്‍ കൂടുന്നതിനു പകരം തന്റെ കടയില്‍ കൂടുവാണേല്‍ നല്ല കച്ചവടം കിട്ടുമല്ലോ।ആ വകയില്‍ നാണുവേട്ടന് അവിടെ പറ്റാ।
നാണുവേട്ടന്‍ ഒരു പക്കാ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് ആരാധകരില്‍ അധികവും യുവാക്കളാണ്।പക്ഷെങ്കില് പറച്ചിലില് മാത്രെ കമ്മ്യൂണിസം ഉള്ളു കേട്ടോ।തികഞ്ഞ ഭക്തന്‍,സുന്ദരിയായ ഭാര്യയും മകനും മകളും ഉണ്ട്। പക്ഷെ ചൈനയോട് വല്ലാത്ത സ്നേഹമാ,നമ്മുടെ ക്യൂബാ മുകുന്ദനെക്കാളും।
പിന്നെ നാണുവേട്ടന്റെ സാഹസങ്ങളില്‍ ഏറ്റവും പ്രധാനം അദ്ദേഹം ഒരു പട്ടാളക്കാരനായിരുന്നു എന്നുള്ളതാണ്।പതിനെട്ടാം വയസ്സില്‍ നാടുവിട്ട കക്ഷി പത്തു കൊല്ലം കഴിഞ്ഞാ പൊങ്ങുന്നത്। പൊങ്ങിയനേരത്ത് പുള്ളിക്കാരന്‍ പട്ടാള വേഷത്തിലായിരുന്നു।അതുകണ്ട് നാട്ടുകാര് തീരുമാനിച്ചതാണ്,കക്ഷി പട്ടാളത്തിലായിരുന്നെന്ന്।അതിനും മറ്റൊരു പക്ഷമുണ്ടായിരുന്നു,കക്ഷി ജോലിയ്ക്കുനിന്നിരുന്ന വീട്ടിലെ പട്ടാളക്കാര്‍ന്റെ വേഷം അടിച്ചോണ്ട് വന്നതാണെന്ന്।
നാണുവേട്ടനോട് പട്ടാള ജീവിതത്തെക്കുറിച്ച് ചോദിയ്ക്കുവാണേല്‍ :-
“നാണുവേട്ടാ,ങ്ങള് പട്ടാളത്തിലായിരുന്നില്ലേ?”
“ന്താ ത്ര സംശയം?”
“അപ്പൊ കാട്ടിലൊക്കെ പോവേണ്ടി വന്നിട്ടില്ലേ?”
“പിന്നേ,നമ്മള് കാണാത്ത കാട് ണ്ടോ?”
“അപ്പൊ വല്ല സിംഹോ പുലിയോ വന്നാലോ? ങ്ങക്ക് പേടിയില്ലേ?”
“പഹയാ, സിംഹോം പുലിയൊന്നും അങ്ങനെ എല്ലാരെയും പിടിച്ച് തിന്നൊന്നും ല്ല്യാ।അതീനൊക്കെ കാട്ടില് നിയമണ്ട്।അതൊക്കെ ഇവമ്മാരല്ലെ ണ്ടാക്കണെ।പുതിയാള്‍ക്കാര് വന്നാ വെറുതെ വിടണം ന്നാ। നിയ്ക്കന്നെ എത്ര അനുഭവണ്ടായിരിയ്ക്കണു।” ഇതായിരിയ്ക്കും മറുപടി।
അവധിക്കാലങ്ങളാണ് ഞങ്ങളെ നാടുമായി അടുപ്പിച്ചിരുന്നത്।അവധിക്കാലങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു തുടങ്ങിയപ്പൊള്‍ നാടും ഞങ്ങള്‍ക്ക് നഷ്റ്റപ്പെട്ടു,കൂടെ നാണുവേട്ടനെയും।ഇടയ്ക്ക് ഞാനെഴുതിയിരുന്നു കക്ഷിയ്ക്ക്,ചിലതിന് മറുപടികിട്ടി,പിന്നെ അതും ഇല്ലാണ്ടായി।
ഇടയ്ക്ക് നാട്ടില്‍ പോയിരുന്നു,ഈ അടുത്തകാലത്ത്।നാണുവേട്ടനെ അന്വേഷിച്ചു,കണ്ടില്ല।രാമേട്ടന്റെ കടയിലെ ബെഞ്ചും ഒഴിഞ്ഞു കിടക്കുകയായിരുന്നു।
ഞങ്ങള്‍ക്കൊക്കെ ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച് രാമേട്ടന്‍ പോയി,മറ്റൊരു ലോകത്തേയ്ക്ക്....ഓര്‍മ്മകളിലൂടെ ജീവിച്ചുകൊണ്ട്....

Tuesday, April 15, 2008

വേശ്യ.

വള്‍....
അവള്‍ സുന്ദരിയായിരുന്നു,മുല്ലപ്പൂവിന്റെ നിറമുള്ളവള്‍.
അവളുടെ നക്ഷത്രകണ്ണുകള്‍ക്ക് ഈ പ്രപഞ്ചത്തെ പ്രതിബിംബിപ്പിയ്ക്കാനുള്ള കരുത്തുണ്ടായിരുന്നു.
അവള്‍ സ്ത്രീയായിരുന്നു......

അവളെക്കുറിച്ച് അവളോടു ചോദിച്ചപ്പോള്‍ :-
“ആരാണു നീ ?”
“ഞാനോ....? ഞാനൊരു വേശ്യ...”
വേശ്യ.....?
“ശരീരം ദാനം ചെയ്യുന്നവള്‍....ആറടിമണ്ണിന്റെ അവകാശി....പലരുടെയും രാത്രികള്‍ എന്റേതു മാത്രമാക്കിയവള്‍.”
“ഇതില്‍ നീ അഭിമാനം കൊള്ളുന്നുവോ?”
“അഭിമാനം...?ഞാനൊരിയ്ക്കലും തലകുനിച്ചിട്ടില്ല....ഞാനാകാശങ്ങളെ സ്നേഹിയ്ക്കുന്നു....എനിയ്ക്കു പ്രിയപ്പെട്ടവരെല്ലാം അവിടെയാണ്... ഈ ഭൂമി എനിയ്ക്കു കിടക്കാനൊരിടം മാത്രം.....രാത്രികള്‍ക്ക് എന്നെ വേണമെന്നു തോന്നുമ്പോള്‍....നിശാഗന്ധികള്‍ എന്റെ തലോടലിനായി കൊതിയ്ക്കുമ്പോള്‍ മാത്രം ഞാനിറങ്ങി വരുന്നു...ഇങ്ങ് ഈ ഭൂമിയിലേയ്ക്ക്..പിന്നെ അവയെല്ലാം എന്റെ സ്വന്തം...”

“ഇതിന്റെ അവസാനം...? “
“അവസാനം...അങ്ങനെയൊന്നുണ്ടോ....?ഓരോ അന്ത്യവും മറ്റൊന്നിന്റെ ആരംഭം മാത്രം....
ഞാന്‍ സതിയാണ്...സ്വയം എരിഞ്ഞടങ്ങുന്നവള്‍....അഗ്നിയെ സ്നേഹിയ്ക്കുന്നവള്‍....സതിയ്ക്കു മരണമില്ല....മരണം അവളെ ഒരുപാടു സ്നേഹിയ്ക്കുന്നു......അവളാണ് മരണത്തെ സ്വീകരിയ്ക്കേണ്ടത്....“

രാത്രികള്‍ക്ക് അവളെ വേണം....മരണത്തിനും അവളെ വേണം....അവള്‍ തിരഞ്ഞെടുക്കേണ്ടവളാണ്..തിരഞ്ഞെടുക്കപ്പെടേണ്ടവളല്ല..





Wednesday, April 9, 2008

ചില വീണ്ടുവിചാരങ്ങള്‍

“പിതാവിനും പുത്രനും,പരിശുദ്ധാത്മാവിനും............”
അവന്‍ കണ്ണുകളടച്ചു.
പിതാവും പുത്രനും
അച്ച്ചനും മകനും
ഫാദര്‍ ആന്‍ഡ്‌ സണ്‍
അവന്‍ പലതരത്തില്‍, പലവട്ടം പറഞ്ഞു നോക്കി.
ഇവിടെ ആരൊക്കെ..........
സുഹൃത്ത്...?
വഴികാട്ടി......?
ലക്ഷ്യം.........?
അവന്‍ വിഷയത്തില്‍ നിന്നും വിട്ടു പോയതു പോലെ,അവനു തോന്നി.
ഒരൊറ്റ രാത്രി കൊണ്ട് ഇവന് നഷ്ടപ്പെട്ടത് ആരൊക്കെ. അവന് പേരുകള്‍ വേണം ആ ശൂന്യതയില്‍ നിറയ്ക്കാന്‍.
ഇന്ന് പിതാവും പുത്രനും, അവന് രണ്ടായേ കാണാനാവുന്നുള്ളൂ. രണ്ടു വ്യക്തികള്‍.
ഓര്‍മ്മ വെച്ച കാലം തൊട്ട് അവന്‍ കാണുന്ന ആ ചിത്രം, അവന്റെ പിതാവിന്റെ.
അവന്‍ ആരാധിച്ചിരുന്ന, സ്നേഹിച്ചിരുന്ന ആ ചിത്രം ഇന്നൊരു ബാധ്യതയായി അവനില്‍ പരിണമിച്ചിരിയ്ക്കുന്നു.
“കൃത്യമായി അളന്നു തുന്നിയ മേലങ്കിയണീഞ്ഞ്, മുഖമുയര്‍ത്തീ,ഒന്നു പുഞ്ചിരിച്ച്” എടുത്ത ആ ചിത്രം. അവനില്‍ ഇന്നു ഭയമുണ്ടാക്കി തുടങ്ങിയിരിയ്ക്കുന്നു.

“ ണിം....ണിം.....ണിം...”
അവന്റെ കണ്ണുകള്‍ തുറന്നു.
അവന്റെ ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നു....”ആരു പറഞ്ഞു മരണം ഒന്നെയുള്ളുവെന്ന്?”



Tuesday, April 8, 2008

പ്രണയത്തിന്റെ കയ്യൊപ്പ്

"ഞാന്‍ നിന്നെ സ്നേഹിയ്ക്കുന്നു “,അവള്‍ പറഞ്ഞു.
“ഞാന്‍ നിന്നെ അതിലേറെ സ്നേഹിയ്ക്കുന്നു”, അവന്‍ പറഞ്ഞു.

“ഞാന്‍ നിന്നെ ഈ ഭൂമിയോളം സ്നേഹിയ്ക്കുന്നു”, അവള്‍.
“ഞാന്‍ നിന്നെ ആകശത്തോളം സ്നേഹിയ്ക്കുന്നു”, അവന്‍.
പമകള്‍ ഭൂമിയും,ആകാശവും,സൌരയൂഥവും കടന്നു.

“അപ്പോള്‍ നീയെന്നെ സ്നേഹിയ്ക്കുന്നു”, അവള്‍ ചോദിച്ചു.
“അതെ”,അവന്‍.
“എനിയ്ക്കെന്തു തരും ?”, അവള്‍.
“ഞാന്‍ നിന്നെ എന്റെ പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നു.ചോദിയ്ക്കുന്നതെന്തും തരും”,അവന്‍.

വള്‍ക്കു തോന്നി,’പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നെങ്കില്‍.......പ്രാണന്‍ ഒരു വിലപിടിച്ച എന്തോ ഒന്നു തന്നെ’
അവള്‍ പ്രാണന്‍ ചോദിച്ചു.
അവന്‍ പുഞ്ചിരിച്ചു.
അവന്റെ കൈയ്യില്‍ തുടിയ്ക്കുന്ന ഹൃദയം.
അവന്റെ ചുണ്ടില്‍ പുഞ്ചിരി.
അവളുടെ മടിയില്‍ കിടന്നു മരണം.

“ഞാന്‍ നിന്നെ എന്റെ പ്രാണനെക്കാള്‍ സ്നേഹിയ്ക്കുന്നു....”
അവന്റെ ചുണ്ടില്‍ പുഞ്ചിരി...

Monday, April 7, 2008

അമ്മയ്ക്ക്...

ത് അമ്മയ്ക്കാണ്.ഞാനെന്ന സത്യത്തെ ഈ ഭൂമിയിലേയ്ക്കയച്ച ആ പുണ്യത്തിന്.ഇങ്ങനെയൊരു എഴുത്തിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചതാണ് “അമ്മയ്ക്കു വേണ്ടി” ഒരു താള് ഈ പുസ്തകത്തില്‍ വേണം എന്ന്.അതിന് ഏറ്റവും യോജിച്ചത് ആദ്യത്തെ താളല്ലാതെ മറ്റേതാണ്.
ഇതൊരു ആത്മകഥയൊന്നുമല്ല,എന്റെ ചില തോന്നലുകള്‍ ഞാന്‍ കുത്തികുറിച്ച ചില വിഡ്ഡിത്തരങ്ങള്‍ ,അത്ര മാത്രം.ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതെന്റെ ഹരിശ്രീ കുറിയ്ക്കലാണ്. അത് അധികം ബോറാക്കാതെ തന്നെ കൊണ്ടുപോകണം എന്ന് എനിയ്ക്കു നിര്‍ബന്ധമുള്ളതു കൊണ്ട് ഞാനധികം നീട്ടുന്നില്ല.
“അമ്മയ്ക്ക് എന്റെ പ്രണാമം”